കണ്ണൂര്‍: സ്കൂള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരില്‍ ഡിവൈഎഫ്ഐ അക്രമം. പിആർഎം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂള്‍, കെ.കെ.വി ഹയർ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ യുഡിഎസ്എഫ് സാരഥികള്‍ വിജയിച്ചതില്‍ വിറളിപൂണ്ട ഡിവൈഎഫ്ഐ ഭീകര അക്രമം അഴിച്ചു വിടുകയായിരുന്നു
വിജയഹ്ലാദ പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയ പ്രവർത്തകരെ ഡിവൈഎഫ്ഐ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മൂന്ന് യുഡിഎസ്എഫ് പ്രവർത്തകരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഏകപക്ഷീയമായ പോലീസ് നടപടിയിലും ഡിവൈഎഫ്ഐ അക്രമത്തിലും യുഡിഎസ്എഫ് പ്രവർത്തകർ റോഡുപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പോലീസ് നേതാക്കളെ വളഞ്ഞിട്ട് തല്ലുകയും റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ്, കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ എന്നിവരുള്‍പ്പെടെയുള്ള യുഡിഎസ്എഫ് നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കളായ പാളയത്ത് ശശി, നാവത്ത് ബിജു ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റു. ജില്ലയില്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളില്‍ 31 സ്കൂളുകളില്‍ കെഎസ്യു മുന്നണി വിജയം നേടി.